ന്യൂഡൽഹി : അനിൽ അംബാനി ഗ്രൂപ്പിന് കീഴിലുള്ള ഡൽഹി എയർപോർട്ട് മെട്രോ എക്സ്‌പ്രസ് കമ്പനിക്ക് അനുകൂലമായി 4,600 കോടി രൂപ വിധിച്ച 2017-ലെ ആർബിട്രേഷൻ നടപടി ശരിവെച്ച വിധിക്കെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ സബ്‌സിഡിയറി, ഡൽഹി എയർപോർട്ട് മെട്രോ എക്സ്‌പ്രസ് പ്രൈവറ്റ് ലിമിറ്റഡ് (ഡി.എ.എം.ഇ.പി.എൽ.), ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി.) എന്നിവ തമ്മിലുള്ള കരാർ തുടർന്നാൽ ഡൽഹി മെട്രോ അനിൽ അംബാനിയുടെ കൈകളിലേക്ക് പോകുമെന്നാരോപിച്ച് അഭിഭാഷകൻ മനോഹർ ലാൽ ശർമ സമർപ്പിച്ച പൊതുതാത്പര്യഹർജിയാണ് കോടതി തള്ളിയത്. അടിസ്ഥാനരഹിതവും അപൂർണവുമാണ് ഹർജിയെന്ന് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ ഹർജിയാണിത്.
ഒരു വാർത്താ റിപ്പോർട്ട് അടിസ്ഥാനമാക്കി കരാർ ലംഘിച്ചെന്ന് പറയാനാകില്ല -ജസ്റ്റിസ് മൻമോഹൻ പറഞ്ഞു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് (ഡി.എം.ആർ.സി.) എതിരായ ആർബിട്രേഷൻ വിധിയാണ് സുപ്രീംകോടതി സെപ്റ്റംബറിൽ ശരിവെച്ചിരുന്നത്. ആർബിട്രേഷൻ വിധി റദ്ദാക്കിയ ഡൽഹി ഹൈക്കോടതിയുടെ നടപടി തള്ളിക്കൊണ്ടായിരുന്നു അന്നത്തെ വിധി.
സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി എയർപോർട്ട് മെട്രോയുടെ നടത്തിപ്പിൽനിന്ന് റിലയൻസ് ഗ്രൂപ്പ് പിൻവാങ്ങിയിരുന്നു. റെയിൽവേ ട്രാക്ക് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആർബിട്രൽ ട്രിബ്യൂണലിന്റെ നടപടി ഹൈക്കോടതി തള്ളിയത്. ഘടനാപരമായ പോരായ്മകളുള്ളതിനാൽ എയർപോർട്ട് മെട്രോ ഓടിക്കുന്നത് ലാഭകരമല്ലെന്നാണ് കമ്പനി വാദിച്ചത്.
റിലയൻസ് കമ്പനിയും ഡി.എം.ആർ.സി.യുമായി 2008 ഓഗസ്റ്റിലാണ് കരാർ ഒപ്പിട്ടത്. നിർമാണപ്രവർത്തനങ്ങൾ ഡി.എം.ആർ.സി.യും പ്രോജക്ട് സിസ്റ്റം ഉൾപ്പെടെയുള്ള മറ്റു ജോലികൾ ഡൽഹി എയർപോർട്ട് മെട്രോ എക്സ്‌പ്രസ് കമ്പനിയും ചെയ്യുമെന്നായിരുന്നു ധാരണ.
2011 ഫെബ്രുവരി 23-നാണ് എയർപോർട്ട് എക്സ്‌പ്രസ് പാത തുടങ്ങിയത്. ഇതിനായി 2,885 കോടി രൂപയാണ് ചെലവ് വന്നത്. റിലയൻസ് കമ്പനിയുടെ പ്രൊമോട്ടർമാരുടെ ഫണ്ട്, ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള വായ്പകൾ എന്നിവ വഴിയാണ് ഈ തുക സമാഹരിച്ചത്.